കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നതും കന്യാസ്ത്രീകൾ നടത്തുന്നതും വിവിധ മതങ്ങളിൽപ്പെട്ട ഏകദേശം 160 വനിതകൾ താമസിച്ചിരുന്നതുമായ വനിതാ ഹോസ്റ്റലിൽ അന്തേവാസിയായിരുന്ന 21 വയസുള്ള സിസ്റ്റർ അഭയയുടെ മൃതദേഹം 1992 മാർച്ച് 27-നു പുലർച്ചെ അഞ്ചുമണിക്കുശേഷം ഹോസ്റ്റലിനോടു ചേർന്നുള്ള കിണറ്റിൽ കാണപ്പെട്ടു. അന്നുമുതൽ 2020 ഡിസംബർ 23 വരെ അഭയ മരിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ചു പൊതുസമൂഹം മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തി. ആദ്യത്തെ വിഭാഗം മരണം ആത്മഹത്യയാണെന്നും രണ്ടാമത്തെ വിഭാഗം കൊലപാതകമാണെന്നും വിശ്വസിക്കുകയോ പറഞ്ഞുപരത്തുകയോ ചെയ്തു. ഇവർ തല്പരകക്ഷികളാണ്. എന്നാൽ, മൂന്നാമത്തെ വിഭാഗം അത് ഒരു അപകടമരണമെന്നു കണക്കാക്കി.
സംഭവസ്ഥലത്തു കാണപ്പെട്ട ചില വസ്തുതകൾ അത് ഒരു കൊലപാതകമാണെന്നു സംശയിക്കാൻ സിസ്റ്റർ അഭയ ഉൾപ്പെട്ട കന്യാസ്ത്രീസമൂഹത്തെ പ്രേരിപ്പിച്ചു എന്നു മനസിലാക്കാം. അതിൽ തെറ്റു പറയാനാവില്ല. ആദ്യം കേരള പോലീസിന്റെ ലോക്കൽ വിഭാഗം കേസ് അന്വേഷണം നടത്തി. പിന്നീടു കേരള പോലീസിന്റെ കുറ്റാന്വേഷണ വിഭാഗവും തുടർന്ന് സിബിഐയും അന്വേഷണം നടത്തി.
അത് ഒരു ആത്മഹത്യയാണെന്നു പോലീസ് കരുതി. പിന്നീട് അന്വേഷിച്ച സിബിഐ അതു കൊലപാതകമാണെന്നും എന്നാൽ, പ്രതികളെ തിരിച്ചറിയാനായില്ലെന്നും കോടതിയിൽ റിപ്പോർട്ട് നൽകി. അവസാനം അന്വേഷണം നടത്തിയ സിബിഐയുടെ ടീം അത് ഒരു കൊലപാതകമാണെന്നും ഒന്നും രണ്ടും പ്രതികളായ വൈദികരും മൂന്നാം പ്രതിയായ കന്യാസ്ത്രീയും ചേർന്നാണ് കൊല നടത്തിയതെന്നും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കൊലപാതകത്തിനു കാരണമായി സിബിഐ പറഞ്ഞത് ഈ വൈദികരും കന്യാസ്ത്രീയും ഹോസ്റ്റലിന്റെ ഏറ്റവും താഴത്തെ നിലയിൽ (അടുക്കളയിൽ) അരുതാത്തതു ചെയ്യുന്നത് അഭയ കാണാൻ ഇടയായി എന്നാണ്. അതു കാരണം പ്രതികൾ അഭയയെ കൈക്കോടാലികൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ച് കൊലപ്പെടുത്തിയശേഷം തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കുന്നതിനും മറ്റുമായി മൃതദേഹം കിണറ്റിൽ ഇട്ടു എന്നാണു കേസ്.
വിചാരണയ്ക്കു മുമ്പേ ഒഴിവാക്കി
വിചാരണയ്ക്കു മുന്പുതന്നെ രണ്ടാം പ്രതിയായ വൈദികനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കേണ്ടിവന്നു; അദ്ദേഹത്തിനെതിരേ ഒരു തെളിവുമില്ലെന്നു ചൂണ്ടിക്കാണിച്ച്. ഒന്നാം പ്രതിയായ വൈദികനും മൂന്നാംപ്രതിയായ കന്യാസ്ത്രീക്കുമെതിരേ പ്രധാനമായും ഇന്ത്യൻ ശിക്ഷാനിയമം 201-ഉം 302-ഉം വകുപ്പുപ്രകാരം കുറ്റം ചുമത്തി. 302-ാം വകുപ്പ് കൊലപാതകക്കുറ്റവും 201-ാം വകുപ്പ് തെളിവുനശിപ്പിക്കൽ കുറ്റവുമാണ്.
ഈ രണ്ടു കുറ്റങ്ങൾക്കും മറ്റൊരു കുറ്റത്തിനും പ്രതികളെ വിചാരണ നടത്തി കുറ്റം ചെയ്തുവെന്നു പ്രഖ്യാപിക്കുകയും തടവുശിക്ഷയും പിഴയും വിധിക്കുകയും ചെയ്തു. കൊലപാതകക്കുറ്റത്തിന്, പിഴയ്ക്കു പുറമേ ജീവപര്യന്തം (കഠിന)തടവാണ് ശിക്ഷ. ശിക്ഷ അനുഭവിക്കുന്നതിനായി പ്രതികളെ ക്രിസ്മസ് ദിനത്തിന്റെ തലേദിവസം തടങ്കലിൽ വിട്ടു.
ഈ വിധിയെ പൊതുസമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നാണു സമൂഹമാധ്യമങ്ങൾ പറഞ്ഞത്. ചുരുക്കം ചിലർ - കൂടുതലും അക്രൈസ്തവർ എന്നു തോന്നുന്നു - വിധിയെ വിമർശിച്ചു. അവരിൽ ഒരാൾ ഫോറൻസിക് ശാസ്ത്രത്തിൽ വിദഗ്ധനായ ഡോ. കൃഷ്ണൻ ബാലചന്ദ്രനും മറ്റൊരാൾ ജയപ്രകാശ് ഭാസ്കരനുമാണ്. (ഫോറൻസിക് സയൻസ് എന്നു പറഞ്ഞാൽ നിയമത്തിൽ ശാസ്ത്രത്തിന്റെ പങ്ക് നിർവഹിക്കുന്ന ശാഖയാണ്.) ഏതായാലും ഒരു കാര്യം തീർച്ചയാണ്. വിധിയെ അനുകൂലിച്ച ഒരാൾപോലും വിധിക്കാധാരമായ സാക്ഷികളുടെ വിചാരണക്കോടതിയിലെ മൊഴിയോ സിബിഐ കോടതിയിൽ സമർപ്പിച്ചതും കോടതി തെളിവിന്റെ ഭാഗമായി സ്വീകരിച്ചതുമായ രേഖകളോ കണ്ടിരുന്നില്ല.
പ്രതി കുറ്റവാളിയാണെന്നോ അല്ലെന്നോ പ്രഖ്യാപിക്കുന്ന വിധിയിലെ അവസാനഭാഗമാണ് ഉത്തരവ്. ഈ ഉത്തരവിന് അടിസ്ഥാനമായ കണ്ടെത്തലുകളുടെ കാരണങ്ങൾ (ന്യായങ്ങൾ) വിധിയിൽതന്നെ ഉണ്ടായിരിക്കണം. ന്യായങ്ങൾ എന്നു പറയുന്നത് സാക്ഷിമൊഴിയുടെയും രേഖകളുടെയും വിശകലനമാണ്. വിശകലനത്തിന്റെ പിൻബലമില്ലാത്ത കണ്ടെത്തൽ അസാധ്യമാണ്. ആ വിശകലനമാണു വിധിയുടെ ആത്മാവ്.
ന്യായങ്ങൾ പരിശോധിക്കണം
ഒരു വിധി ശരിയാണോ അല്ലയോ എന്നു പറയണമെങ്കിൽ വിധിക്കാധാരമായ കണ്ടെത്തലുകൾക്കു പിൻബലം കൊടുക്കുന്ന ന്യായങ്ങൾ വിധികർത്താവു പറഞ്ഞതു ശരിയാണോ എന്നറിയണം. അതു സാക്ഷികളുടെ മൊഴിയിൽനിന്നും രേഖകളിൽനിന്നും അറിയാം. ഏകപക്ഷീയമായ ഒരു വിധി വായിച്ചാൽ വിധിയുടെ ഗുണവും ദോഷവും പറയാൻ സാധിക്കണമെന്നില്ല. അപ്പോൾ അവ അറിയാതെ എങ്ങനെ വിധിയെ വിശകലനം ചെയ്യും? സമൂഹമാധ്യമങ്ങളിൽ വന്നിട്ടുള്ള പ്രതികരണം വിധി മാത്രം (ഭാഗികമായി) വായിച്ചിട്ടായുള്ളതിനാൽ അത് അഭിപ്രായം മാത്രമാണ്. അടിസ്ഥാനമില്ലാത്ത അഭിപ്രായം.
വിധിയിലെ ഉത്തരവിന്റെ അടിസ്ഥാനം വിധിയിലെ ന്യായങ്ങളാണെങ്കിൽ അതിനുമുന്പുള്ള വിചാരണയുടെ അടിസ്ഥാനം കോടതി (പോലീസല്ല) എഴുതി ഉണ്ടാക്കുന്ന കുറ്റപത്രമാണ്. ഇതു പ്രതികളെ വായിച്ചുകേൾപ്പിച്ച് അവരോട് അതിൽപ്പറയുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്നു ചോദിക്കണം. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള അവരുടെ മറുപടി കോടതി രേഖപ്പെടുത്തണം. ആ കുറ്റപത്രത്തിൽ പറയുന്ന കുറ്റങ്ങൾക്കു മാത്രമേ പ്രതികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യാൻ പാടുള്ളു. പ്രതികളെ ഏതു കുറ്റത്തിനു വിചാരണ ചെയ്യുന്നു എന്നതിന് അവർക്കുള്ള അറിയിപ്പാണിത്.
വായിച്ചുകേൾപ്പിച്ച കുറ്റപത്രത്തിന്റെ ഉള്ളടക്കം വിധിയുടെ ആദ്യഭാഗത്ത് എഴുതണം. എങ്കിൽ മാത്രമേ, വിധി വായിക്കുന്ന ഒരാൾക്കു പ്രതികളെ വിചാരണ ചെയ്യുമെന്ന് കോടതി പറഞ്ഞ കുറ്റങ്ങൾക്കാണോ വിചാരണ ചെയ്തതെന്നും കുറ്റക്കാരനാെന്നു കണ്ടാണോ ശിക്ഷ വിധിച്ചതെന്നും മനസിലാകുകയുള്ളൂ.
കുറ്റപത്രത്തിന്റെ ഉള്ളടക്കമില്ല
എന്നാൽ, അഭയ കേസിലെ വിധിയിൽ കുറ്റപത്രത്തിന്റെ ഉള്ളടക്കം പറഞ്ഞിട്ടില്ല. ഇതു വളരെ പ്രാധാന്യമർഹിക്കുന്നു.
അഭയ കേസിൽ വിധിയെഴുതിയ ന്യായാധിപൻതന്നെയാണ് കുറ്റപത്രം എഴുതി വായിച്ചത്. ഇതിൽ പറയുന്ന മൂന്നു കുറ്റങ്ങളിൽ ആദ്യത്തേത് പ്രാധാന്യമർഹിക്കുന്നില്ല. രണ്ടാമത്തേതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. അത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പിൽ പറയുന്ന കുറ്റമായ കൊലപാതകമാണ് (കൊലപാതകം എന്നു കുറ്റപത്രത്തിൽ പറയേണ്ടതാണെങ്കിലും പറഞ്ഞിട്ടില്ല).
അത് ഇപ്രകാരമാണ്: സിസ്റ്റർ അഭയയെ കൊല്ലണമെന്ന പൊതു ഉദ്ദേശ്യത്തോടുകൂടി പ്രതികൾ 27-3-1992ൽ പുലർച്ചെ 4.15-നും അഞ്ചിനുമിടയ്ക്ക് അഭയയുടെ തലയിൽ കൈക്കോടാലിപോലുള്ള ഒരായുധംകൊണ്ട് അടിച്ചു പരിക്കേൽപിച്ച് ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പനുസരിച്ചുള്ള കുറ്റം ചെയ്തു. പ്രതികൾ കൊലപ്പെടുത്തി എന്നു പറഞ്ഞിട്ടില്ലിതിൽ; തലയ്ക്കടിച്ചു പരിക്കേൽപിച്ചു എന്നു മാത്രമാണു പറഞ്ഞിട്ടുള്ളത്. അത് 302-ാം വകുപ്പനുസരിച്ച് എങ്ങനെ കുറ്റമാകും? അപ്പോൾ കൊലപാതകക്കുറ്റം പ്രതികളുടെ പേരിൽ കോടതി ചുമത്തിയിട്ടില്ല. അതായതു കുറ്റാരോപണം ഇല്ലാതെയാണ് അവരെ ഈ കുറ്റത്തിനു വിചാരണ ചെയ്തത്.
പ്രതികൾ ഉണ്ടാക്കുന്ന പരിക്ക് സിസ്റ്റർ അഭയയുടെ മരണത്തിനു കാരണമാകും എന്ന അറിവോടുകൂടി തെളിവു നശിപ്പിക്കുന്നതിനും ആത്മഹത്യയാണെന്നു വരുത്തിത്തീർക്കുന്നതിനുംവേണ്ടി പ്രതികൾ അഭയയുടെ മൃതദേഹം കിണറ്റിൽ ഇട്ട് ഇന്ത്യൻ ശിക്ഷാനിയമം 201-ാം വകുപ്പിൽ പറയുന്ന കുറ്റം ചെയ്തു എന്നാണു മൂന്നാമത്തെ കുറ്റമായി കുറ്റപത്രത്തിൽ പറയുന്നത്. ഈ കുറ്റാരോപണപ്രകാരം അഭയ മരിച്ചതിനുശേഷം മൃതദേഹമാണ് പ്രതികൾ കിണറ്റിൽ ഇട്ടത്. എന്നാൽ, സിബിഐ കോടതിയിൽ തെളിയിക്കാൻ ശ്രമിച്ചത് അഭയയ്ക്കു തലയ്ക്കു പരിക്കു പറ്റിയപ്പോൾ ബോധക്ഷയം ഉണ്ടായെന്നും അഭയയുടെ മരണം ഉറപ്പാക്കുന്നതിനായി ജീവനോടെ കിണറ്റിൽ ഇട്ടു എന്നും തലയിലെ രക്തസ്രാവം മൂലവും വെള്ളം കുടിച്ചതുമൂലവും അഭയ മരണപ്പെട്ടു എന്നുമാണ്. കോടതി ഇത് അംഗീകരിച്ചു!
കണ്ടെത്തേണ്ട കാര്യങ്ങൾ രേഖപ്പെടുത്തണം
വിചാരണക്കോടതി കണ്ടെത്തേണ്ട കാര്യങ്ങൾ വിധിയിൽ ചോദ്യരൂപത്തിൽ എഴുതണം. ഓരോ ചോദ്യവുമായി ബന്ധപ്പെട്ട തെളിവ് വിശകലനം ചെയ്തിട്ട് അതിന്റെ ഉത്തരമായിട്ടാണു കോടതി അതിന്റെ കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നത്. കേസിലെ ആദ്യത്തെ പ്രധാനപ്പെട്ട ചോദ്യം, അഭയയുടേത് കൊലപാതകമാണോ എന്നാണ്. ഇതിന്റെ ഉത്തരം അതേ എന്നാണെങ്കിൽ മാത്രമേ അടുത്ത ചോദ്യത്തിന് - അതായത് പ്രതികളാണോ കൊലചെയ്തത് - എന്നുള്ള ചോദ്യത്തിനു പ്രസക്തിയുള്ളൂ.
കോടതി വിധിയിൽ ചേർത്തിട്ടുള്ള ഒന്നാമത്തെ ചോദ്യത്തിൽ ആറ് ഉപചോദ്യങ്ങളുണ്ട്. ഇതിൽ ആറാമത്തെ ഉപചോദ്യം വികലമായിട്ടാണു രൂപപ്പെടുത്തിയിട്ടുള്ളതെങ്കിലും അഭയയുടെ മരണം കൊലപാതകം ആണോ എന്നതും ഉൾപ്പെടുന്നു. ആ ചോദ്യത്തിന്റെ ഉത്തരം ഒറ്റ വാക്യത്തിൽ വിധിയിൽ പറഞ്ഞിരിക്കുന്നതു കാണാം. ഒന്നാം ചോദ്യത്തിന്റെ ഒന്നുമുതൽ അഞ്ചുവരെയുള്ള ഉപചോദ്യങ്ങൾക്കുള്ള ഉത്തരത്തിന്റെ വെളിച്ചത്തിൽ ഈ ഉപചോദ്യം (അതായത് ആറാം ഉപചോദ്യം) പ്രോസിക്യൂഷന് അനുകൂലമായിരുന്നു. അപ്പോൾ ഒന്നുമുതൽ അഞ്ചുവരെയുള്ള ഉപചോദ്യങ്ങളിൽ ഇതിനുള്ള ഉത്തരമില്ലെങ്കിൽ ഇതിന്റെ കണ്ടെത്തലിനായി ഒരു കാരണവും വിധിയിൽ പറഞ്ഞിട്ടില്ലെന്നു സാരം.
അതൊന്നു പരിശോധിക്കാം. ഒന്നുമുതൽ അഞ്ചുവരെയുള്ള ഉപചോദ്യങ്ങൾ എന്താണ്? അവയിൽ ഒന്നുപോലും കൊലപാതകവുമായി ബന്ധപ്പെട്ടതല്ല. അഭയയ്ക്ക് എന്തു പരിക്കുകൾ പറ്റിയിരുന്നുവെന്നും അവയുടെ സ്വഭാവം എന്തായിരുന്നുവെന്നും അവ മരണത്തിനു കാരണമായോ എന്നും അഭയയുടെ മാനസികനില എന്തായിരുന്നുവെന്നും പരിക്കുകൾ മരിക്കുന്നതിനു മുന്പോ ശേഷമോ ആണോ സംഭവിച്ചതെന്നുമാണ്. ഈ ഒരു ചോദ്യത്തിന്റെയും ഉത്തരം അഭയയുടെ മരണം കൊലപാതകമാണോ എന്നതിനുള്ള ഉത്തരമല്ല; അതിനുള്ള ഉത്തരത്തിലേക്കു നയിക്കുന്നുമില്ല.
അതിനർഥം അഭയയുടെ മരണം കൊലപാതകമായിരുന്നു എന്ന കണ്ടെത്തലിന് വിധിയിൽ ഒരു കാരണവും കാണിച്ചിട്ടില്ല എന്നുതന്നെ. അതുകൊണ്ട് ഈ കണ്ടെത്തൽ അസാധ്യമായിത്തീരുന്നു.
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
ഡോക്ടർ രാധാകൃഷ്ണനാണു സിസ്റ്റർ അഭയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ പരിശോധനാ റിപ്പോർട്ട് കോടതിയിൽ തെളിവായി സ്വീകരിച്ചു.
ഡോക്ടറുടെ മൊഴിയിലും പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിലും ആറു പരിക്കുകൾ മാത്രമാണു കാണിച്ചിട്ടുള്ളത്. എല്ലാം ശരീരത്തിന്റെ പിൻഭാഗത്ത്. രണ്ടെണ്ണം കീറിമുറിഞ്ഞ മുറിവുകളും മൂന്നെണ്ണം ഉരവിന്റെ പാടുകളും ഒരെണ്ണം തലയുടെ പുറകിലായി ചതവുമാണ്. ഇവയല്ലാതെ മറ്റൊരു പരിക്കും താൻ കണ്ടില്ലെന്നാണ് ഡോക്ടറുടെ കൃത്യമായ മൊഴി. ഈ പരിക്കുകൾ നിസാരവും സങ്കീർണമല്ലാത്തതുമാണെന്നു ഡോക്ടർ വ്യക്തമാക്കി.
എന്നാൽ, അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത, അന്ന് 26 വയസുള്ള വർഗീസ് ചാക്കോ ( pw-7) യിലൂടെ സിബിഐ സ്ഥാപിക്കാൻ ശ്രമിച്ചത് അഭയയുടെ കഴുത്തിന് ഇരുവശത്തുമായി നഖക്ഷതം ഉണ്ടായിരുന്നുവെന്നാണ്. ഇത് അഭിപ്രായം മാത്രമാണ്. ഇന്ത്യൻ തെളിവുനിയമം 45-ാം വകുപ്പു പ്രകാരം അഭിപ്രായം കോടതിയിൽ പറയാൻ ഒരു വിദഗ്ധനു മാത്രമേ അനുവാദമുള്ളൂ. ഈ ഫോട്ടോഗ്രഫർക്കു മുറിവിനെക്കുറിച്ചോ അതിന്റെ സ്വഭാവത്തെക്കുറിച്ചോ അഭിപ്രായം പറയാൻ എന്തു വൈദഗ്ധ്യമാണുള്ളത്? ഈ സാക്ഷിയുടെ അഭിപ്രായം കോടതി ഒരിക്കലും രേഖപ്പെടുത്താൻ പാടില്ലായിരുന്നു.
എന്നാൽ, രേഖപ്പെടുത്തി എന്നു മാത്രമല്ല, മൃതദേഹം പരിശോധിച്ച വിദഗ്ധനായ ഡോക്ടറുടെ മൊഴി തള്ളി, അയാളുടെ മൊഴി അംഗീകരിച്ചു. ഇത് തികച്ചും നിയമവിരുദ്ധമാണ്. ഡോക്ടർ രാധാകൃഷ്ണന്റെ മൊഴിക്കും സർട്ടിഫിക്കറ്റിനും മാത്രമാണ് തെളിവിൽ സ്വീകാര്യതയുള്ളത്. അവ തെളിയിക്കുന്നത് അഭയയുടെ ശരീരത്ത് ആറു മുറിവുകൾ മാത്രമാണുണ്ടായിരുന്നതെന്നും മരിക്കുന്നതിനുമുന്പ് ഉണ്ടായതാണെന്നുമാണ്. ഈ പരിക്കുകൾ മൂലമല്ല, പ്രത്യുത വെള്ളം ഉള്ളിൽച്ചെന്നാണ് അഭയ മരിച്ചതെന്നും ഡോക്ടർ ആവർത്തിച്ചു പറഞ്ഞു.
സിബിഐ തെളിയിക്കാൻ ശ്രമിച്ചത്
എന്നാൽ, സിബിഐ കോടതിയിൽ തെളിയിക്കാൻ ശ്രമിച്ചതു മറ്റൊന്നാണ്. തലയുടെ പുറകിൽ തലയോട്ടിയുടെ കവചത്തിൽ (scalp) കണ്ട ചതവ് രക്തസ്രാവത്തിനു കാരണമായെന്നും അതു ബോധക്ഷയത്തിന് ഇടയാക്കിയെന്നും അഭയയെ പ്രതികൾ ജീവനോടെ കിണറ്റിലിട്ടുവെന്നും വെള്ളം ഉള്ളിൽച്ചെന്നുവെന്നും മരണകാരണം രക്തസ്രാവവും വെള്ളം ഉള്ളിൽച്ചെന്നതുമാണെന്നുമാണ് സിബിഐ പറഞ്ഞത്. ഇതു കുറ്റപത്രത്തിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടർക്കു മനസിലായില്ലേ? സിബിഐയുടെ ഈ ഭാഷ്യം ഡോക്ടർ രാധാകൃഷ്ണനെക്കൊണ്ടു സമ്മതിപ്പിക്കുന്നതിന് അദ്ദേഹം കഠിനശ്രമം നടത്തി. ശല്യം സഹിക്കാതെ “അങ്ങനെയും ആവാം’’ എന്നു പറഞ്ഞു ഡോക്ടർ സ്വാതന്ത്ര്യം നേടി.
എന്നാൽ, ഡോക്ടർ കന്തസ്വാമി (pw-31) സാക്ഷിക്കൂട്ടിൽ സിബിഐക്ക് ഊറ്റമായ പിന്തുണയേകി. കേസന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ പങ്ക് രസകരമാണ്. അഭയയുടെ കോലം (ഡമ്മി) ഉണ്ടാക്കി പല വിധത്തിൽ കിണറ്റിലിട്ട് അഭയയുടെ മരണം കൊലപാതകമാണെന്നു തീർച്ചപ്പെടുത്തി ഈ വിദഗ്ധൻ. ഇത് ഏതു ശാസ്ത്രം അംഗീകരിച്ച പരീക്ഷണമാണെന്ന് അറിയില്ല. പോളക്കുളം കേസിൽ നടത്തി പരാജയപ്പെട്ട ഒരു പരീക്ഷണമാണിത്. ഈ പരീക്ഷണം ശാസ്ത്രമോ കോടതിയോ അംഗീകരിച്ചിട്ടില്ല. അപ്പോൾ പിന്നെ ഡോക്ടർ കന്തസ്വാമിയെ വിദഗ്ധൻ എന്ന് എങ്ങനെ വിളിക്കും? എങ്കിലും സിബിഐക്കും വിചാരണക്കോടതിക്കും ഇദ്ദേഹം വിദഗ്ധൻതന്നെ.
അഭയയ്ക്കു ബോധക്ഷയം ഉണ്ടായെന്നും അവരെ വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം കുടിച്ചുവെന്നും അങ്ങനെ രക്തസ്രാവംമൂലവും വെള്ളം ഉള്ളിൽച്ചെന്നതുമൂലവും അഭയ മരിച്ചുവെന്നും കന്തസ്വാമിക്ക് ഒരു സംശയവുമില്ല. ഇത് അദ്ദേഹത്തിന്റെ ഭാവനയിൽ രൂപപ്പെട്ട വസ്തുതകൾ മാത്രം അടിസ്ഥാനമാക്കിയുള്ള വെറും ഒരു അഭിപ്രായം മാത്രമായിരുന്നിട്ടും മൃതദേഹം പരിശോധിച്ച ഡോക്ടർ രാധാകൃഷ്ണന്റെ മൊഴി ചവറ്റുകൊട്ടയിലെറിഞ്ഞു മൃതദേഹം കാണുകപോലും ചെയ്യാത്ത, ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത അഭിപ്രായം പറഞ്ഞ ഡോക്ടർ കന്തസ്വാമിയുടെ മൊഴി കോടതി വേദവാക്യമായി എടുത്തു. ഇതു സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമാണ്.
തെളിവിൽ സ്വീകരിക്കാവുന്ന ഏകകാര്യം അഭയയ്ക്കു മരിക്കുന്നതിനുമുന്പ് നിസാരവും ലളിതവുമായ ആറു പരിക്കുകൾ പറ്റിയെന്നും മരണകാരണം ഇതല്ലെന്നും വെള്ളം ഉള്ളിൽച്ചെന്നതാണെന്നുമുള്ള ഡോക്ടർ രാധാകൃഷ്ണന്റെ മൊഴി മാത്രമാണ്.
തലയിലുണ്ടായ ചതവ് കൈക്കോടാലി പോലത്തെ ഒരായുധംകൊണ്ട് ഉണ്ടാക്കിയതാണെന്നാണു സിബിഐയുടെ ഭാഷ്യം. കൈക്കോടാലിയുടെ പിടികൊണ്ട് അടിച്ചാണ് ഈ പരിക്കുണ്ടാക്കിയതെന്ന് തെളിവിൽ വരുത്താൻ സിബിഐ ശ്രമിച്ചു.
ആ കൈക്കോടാലി എവിടെപ്പോയി?
ഒന്നാമതായി, കൈക്കോടാലി എന്താണെന്ന് അറിയാവുന്ന ആരും ഇത് അംഗീകരിക്കില്ല. കൈക്കോടാലിയുടെ കൈയുടെ നീളം ഒരടിയാണ്, അങ്ങേയറ്റം. ഭാരം മുഴുവൻ അതിന്റെ തലയ്ക്കാണ്. തലയിൽപിടിച്ച് കൈകൊണ്ടു തലയ്ക്കടിച്ച് പരിക്കേല്പിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടാണ്. രണ്ടാമതായി കൊല്ലാൻ ഉദ്ദേശിക്കുന്ന ഒരാൾ അങ്ങനെ ചെയ്തുവെന്നതു സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മൂന്നാമതായി സിബിഐ പരാമർശിക്കുന്ന ആയുധം കോടതിയിൽ ഹാജരാക്കിയിട്ടില്ല.
ഡോക്ടർ രാധാകൃഷ്ണനെ ഒരായുധം കാണിച്ചിരുന്നുവെന്നു തെളിവിലുണ്ട്. കൈക്കോടാലി പോലുള്ളതെന്തോ ആണ് കാണിച്ചതെന്നാണു ഡോക്ടറുടെ മൊഴി. ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള ഈ പോലീസ് സർജന് കൈക്കോടാലി കണ്ടാൽ തിരിച്ചറിയില്ലെന്നു വിചാരിക്കാൻ ന്യായമില്ല. അപ്പോൾ അദ്ദേഹത്തെ കാണിച്ചത് കൈക്കോടാലി അല്ല; മറ്റെന്തോ ആണ്. അതെവിടെപ്പോയി?
ഒരായുധം കാണിച്ച് വിദഗ്ധന്റെ അഭിപ്രായം തേടിയശേഷം അതു കോടതിയിൽ ഹാജരാക്കാതെ അദ്ദേഹത്തിലൂടെ അത് തെളിയിക്കാൻ ശ്രമിച്ച സിബിഐയുടെയും പ്രോസിക്യൂട്ടറുടെയും പാഴ്വേല ഓർത്താൽ കോടതിയിൽപോയിട്ടുള്ള ആരും ചിരിച്ചുപോവും. എന്തുപറ്റി സിബിഐയ്ക്ക്?
അഭയയുടെ ശരീരത്തു കണ്ട പരിക്കുകളെല്ലാം പിൻഭാഗത്താണ്. കിണറ്റിൽ വീഴുന്പോൾ ഉണ്ടാകാവുന്ന പരിക്കുകൾ എന്നാണ് ഡോക്ടർ രാധാകൃഷ്ണന്റെ അഭിപ്രായം. എന്നാൽ, ഡോക്ടർ കന്തസ്വാമി പറഞ്ഞതുപോലെ തലയിലെ ചതവ് ആയുധം കൊണ്ടടിച്ചപ്പോൾ ഉണ്ടായതാണെന്നും അതും മരണകാരണമായെന്നും വെറുതെ സങ്കല്പിക്കുക. അതു പ്രതികൾ ഉണ്ടാക്കിയതാണെന്ന് സിബിഐ തെളിയിക്കേണ്ടേ? സിബിഐ ഇതിനു തെളിവ് പേരിനുപോലും ഹാജരാക്കിയിട്ടില്ല; അതിനു മുതിർന്നുമില്ല. അപ്പോൾപിന്നെ പ്രതികളെ അഭയയുടെ മരണവുമായി എങ്ങനെ ബന്ധപ്പെടുത്തി? അതു പരിശോധിക്കാം.
സിബിഐ ഭാഷ്യം സാക്ഷി നിഷേധിച്ചു
ഒന്നാംപ്രതി വൈദികനെ അഭയയുടെ മരണവുമായി ബ ന്ധപ്പെടുത്താൻ സിബിഐ മുന്നോട്ടുവച്ചതു രണ്ടു സാഹചര്യങ്ങളാണ്. ഒന്ന്, സംഭവദിവസം രാത്രിയിൽ 12-നും 12.30-നുമിടയിൽ അദ്ദേഹത്തിന്റെ സ്കൂട്ടർ ഹോസ്റ്റലിനടുത്തു കണ്ടുവെന്നും പുലർച്ചെ നാലിനടുത്ത് അദ്ദേഹം ഹോസ്റ്റലിന്റെ അഞ്ചാംനിലയിൽ നിൽക്കുന്നതു കണ്ടുവെന്നുമാണ്. രണ്ട്, അദ്ദേഹം മൂന്നാംപ്രതി കന്യാസ്ത്രീയുമായി അവിഹിതബന്ധത്തിൽ കഴിഞ്ഞിരുന്നുവെന്ന് ഒരു സാക്ഷിയോടു സമ്മതിച്ചു. ഈ രണ്ടു സാഹചര്യങ്ങളും തെളിയിക്കപ്പെട്ടു എന്നു വിചാരിച്ചാൽതന്നെ അവ വൈദികന് അഭയയുടെ മരണവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ മതിയായ തെളിവല്ലെന്നു മനസിലാക്കാൻ വലിയ ബുദ്ധി വേണ്ട.
ഒന്നാംപ്രതി വൈദികന്റെ സ്കൂട്ടർ ഹോസ്റ്റലിനോടു ചേർന്നു കണ്ടുവെന്നു തെളിയിക്കാൻ സിബിഐ വിസ്തരിച്ച ഏകസാക്ഷി സഞ്ജു മാത്യു ആണ്. സംഭവദിവസം രാത്രി പാതിരായ്ക്കടുത്ത് ഒന്നാംപ്രതിയുടെ സ്കൂട്ടർ ഹോസ്റ്റലിനോടു ചേർന്നു കണ്ടുവെന്ന സിബിഐ ഭാഷ്യം ഈ സാക്ഷി നിഷേധിച്ചു. അതോടെ ആ ഭാഗം അവസാനിച്ചു.
സംഭവസമയം ഒന്നാംപ്രതിയെ ഹോസ്റ്റലിന്റെ ടെറസിൽ കണ്ടുവെന്നു തെളിയിക്കാൻ സിബിഐ ആശ്രയിച്ച തെളിവ് ഇപ്പോൾ ഏവർക്കും സുപരിചിതനായ അടയ്ക്കാരാജു (pw-3)വിന്റെ മൊഴി മാത്രം. ഒന്നാംപ്രതി വൈദികൻ അഞ്ചുനില കെട്ടിടത്തിന്റെ ടെറസിൽ ടോർച്ചുതെളിച്ച് പരിസരം നിരീക്ഷിക്കുന്നതു കണ്ടുവെന്നും അഞ്ചുമണിവരെ വൈദികൻ ഹോസ്റ്റലിനു വെളിയിൽ പോകുന്നതു കണ്ടില്ലെന്നുമാണ് സിബിഐ ഇയാളിലൂടെ തെളിയിക്കാൻ ശ്രമിച്ചത്. ആരാണ് ഈ സാക്ഷി? പന്ത്രണ്ടാം വയസിൽ സഹോദരന്റെ മത്സ്യം മോഷ്ടിച്ചു മോഷണജീവിതം ആരംഭിച്ച ഇയാൾ സംഭവദിവസംവരെയെങ്കിലും അതു തുടർന്നു. സംഭവദിവസം ഇയാൾ ഹോസ്റ്റലിൽ വന്നതായി പറയുന്നതു മോഷ്ടിക്കാനെന്നാണ്. ഇയാളെ വിശുദ്ധനും വിശ്വസ്തനും സത്യസന്ധനുമായാണു വിധിയിൽ പ്രഖ്യാപിച്ചിട്ടുള്ളത്, തെളിവുമുഴുവൻ മറിച്ചാണെങ്കിലും.
അടയ്ക്കാരാജു പറഞ്ഞത്
ഒന്നാംപ്രതി വൈദികനെ അഞ്ചുനില കെട്ടിടത്തിന്റെ ടെറസിൽ ഇയാൾ കണ്ടുവെന്ന മൊഴി കോടതിക്ക് എങ്ങനെ സ്വീകാര്യമായി തോന്നി എന്നു നോക്കാം. ഹോസ്റ്റലിന്റെ പിൻഭാഗത്തു മതിലിനോടു ചേർന്ന് തൊട്ടയൽവസ്തുവിൽ ഒരു കൊക്കോമരം ഉണ്ട്. അതിനടുത്ത് ഹോസ്റ്റൽ വസ്തുവിൽ മരങ്ങൾ വളർന്നുനിന്നിരുവെന്നു രാജു മൊഴി നൽകി. സാക്ഷി വൈദികനെ കണ്ടുവെന്നു പറയുന്ന സമയം അയാൾ എവിടെ നിന്നിരുന്നു? അയൽവസ്തുവിൽ കൊക്കോയുടെ അടുത്ത് മതിലിനോടു ചേർന്നു നിന്നിരുന്നതായാണു മൊഴി. ഇയാൾക്കു കൊക്കോയിൽ കയറാൻപോലും പറ്റിയില്ലെന്നു കോടതിയിൽ പറഞ്ഞു. (പേജ് 22)
അവിടെ നിന്നുകൊണ്ട് ഇയാൾക്ക് അഞ്ചുനില കെട്ടിടത്തിന്റെ ടെറസിൽ ടോർച്ച് അടിച്ചുനിന്നതായി പറയുന്ന വൈദികനെ കാണാൻ സാധിക്കുമായിരുന്നോ? സാക്ഷിതന്നെ പറഞ്ഞു: “ആരും കാണാതിരിക്കാൻ ഞാൻ അങ്ങനെ നിൽക്കുകയായിരുന്നു. ടെറസിൽ നിൽക്കുന്നവരെ കാണാൻ പറ്റില്ല. പക്ഷേ, വെട്ടം കാണാം.’’ (പേജ് 21). ക്രോസ് വിസ്താരത്തിനുശേഷമുള്ള പ്രോസിക്യൂട്ടറുടെ വീണ്ടും വിസ്താരത്തിൽ (റീ എക്സാമിനേഷൻ) സാക്ഷി ഇതു വീണ്ടും ആവർത്തിച്ചു. ഈ ചോദ്യം നിയമവിരുദ്ധമായിരുന്നിട്ടും ചോദിച്ചപ്പോളായിരുന്നു അത്. അപ്പോൾ ബഹുമാന്യനായ പ്രോസിക്യൂട്ടർ ഇന്ത്യൻ തെളിവുനിയമത്തിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ലംഘിച്ച് ഒരു കാര്യം ചോദിച്ചുവരുത്തി: മാറിനിന്നാൽ കാണാൻ കഴിയും എന്ന്. പ്രോസിക്യൂട്ടർ വീണ്ടും ചോദിച്ചു: നിങ്ങൾ അങ്ങനെ മാറിനിന്ന് നോക്കിയോ? സാക്ഷി പറഞ്ഞു: “നോക്കി.’’ പ്രോസിക്യൂട്ടർക്കു നിയമലംഘനം നടത്താൻ കോടതി തടസമായില്ല.
ഇങ്ങനെ വസ്തുതകൾ ചോദിച്ചുവരുത്തുന്നതു പ്രോസിക്യൂഷൻ കേസ് തള്ളുന്നതിനു മതിയായ കാരണമാണെന്നു വർക്കി ജോസഫിന്റെ കേസിൽ (AIR 1993 S.C. 1892) സുപ്രീം കോടതി പറഞ്ഞത് അറിയാമായിരുന്ന പ്രതിഭാഗം അഭിഭാഷകർ അതിനെ എതിർക്കാതിരുന്നത് അവരുടെ കക്ഷികൾക്ക് അതുകൊണ്ടു കിട്ടുന്ന വലിയ പ്രയോജനം മനസിലാക്കിയിട്ടുതന്നെയാവണം. അങ്ങനെ പ്രോസിക്യൂട്ടർ ചോദിച്ചിട്ടുപോലും എന്തോ കാരണത്താൽ സാക്ഷിക്കു സംഗതി പിടികിട്ടാതിരുന്നതുമൂലം അയാൾ പ്രോസിക്യൂട്ടർ കിട്ടാൻ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല. അതായത് വൈദികനെ ടെറസിൽ കണ്ടുവെന്ന്!
ഇക്കാര്യത്തിൽ മൊഴി വിശകലനം ചെയ്യാതെതന്നെ ഒരു തീരുമാനത്തിലെത്താനും സാമാന്യബുദ്ധി ഉണ്ടെങ്കിൽ മതി. മുകളിൽ പറഞ്ഞ സാഹചര്യത്തിൽ ടോർച്ചടിച്ചാൽ താഴെനിൽക്കുന്നയാൾക്കു മുകളിൽനിന്ന് ടോർച്ച് അടിക്കുന്ന ആളെ കാണാൻ പറ്റുമോ? അതിനു മുന്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ തിരിച്ചറിയാൻ പറ്റുമോ? മുകളിൽനിന്നു ടോർച്ച് അടിക്കുന്ന ആൾക്ക് ആർക്കുനേരേ ടോർച്ച് അടിക്കുന്നുവോ (ആരുടെ മുഖത്ത് വെളിച്ചം വീഴുന്നുവോ) അയാളെ കാണാൻ സാധിക്കും. മറിച്ച് സാധിക്കില്ല. ടോർച്ച് അടിക്കുന്നയാൾ ഇരുട്ടിലായിരിക്കും. അല്ലെങ്കിൽ അയാൾ ടോർച്ച് തിരിച്ചുപിടിച്ചു തന്റെ നേരെ തെളിക്കണം. സാമാന്യബുദ്ധിക്കും ശാസ്ത്രത്തിനും ചേരാത്ത തെളിവുമായി സിബിഐ ഞെട്ടിച്ചിരിക്കുന്നു.
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണു കോടതിയിൽ പറഞ്ഞത്? പ്രോസിക്യൂട്ടറുടെ വിസ്താരത്തിൽ (ചീഫ്) സാക്ഷി പറഞ്ഞു. ഒന്നാം പ്രതിയും മറ്റൊരാളും “ടോർച്ചടിച്ച് സ്റ്റെയർകേസിലേക്കു വരുന്നതാണു കണ്ടത്’’ (പേജ് 3). ഈ മൊഴി പല പ്രാവശ്യം ആവർത്തിച്ചു. ഇതു സിബിഐയുടെ കേസിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടർക്കു മനസിലായില്ലേ? മനസിലായത് ക്രോസ് വിസ്താരത്തിനുശേഷം (മൂന്നാം ദിവസം) ആണെന്നു തോന്നുന്നു. അതുകൊണ്ടാണ് അതിനുശേഷം നേരത്തെപറഞ്ഞ നിയമവിരുദ്ധമായ ചോദ്യം അദ്ദേഹം ചോദിച്ചത്. “രണ്ടുപേർ ടെറസിൽ നിൽക്കുന്നതു ഞാൻ കണ്ടില്ല’’ എന്നുറപ്പിച്ചു പറഞ്ഞ (പേജ് 12) സാക്ഷി മൂന്നു വിസ്താരത്തിലും പറഞ്ഞതു രണ്ടുപേർ ഗോവണി കയറിപ്പോകുന്നതാണു കണ്ടതെന്നാണ്.
എന്നിട്ടും കോടതി കണ്ടെത്തിയത് “രണ്ടുപേർ ടെറസിൽനിന്ന് ടോർച്ച് അടിച്ച് പരിസരം വീക്ഷിക്കുന്നതു കണ്ടെന്ന് അടയ്ക്കാ രാജു കോടതിയിലും അതിനുമുന്പ് നടത്തിയ പ്രസ്താവനയിലും മാറ്റംകൂടാതെ പറഞ്ഞിട്ടുള്ളതാണെ”ന്നാണ് (വിധി- ഖണ്ഡിക 126). സാക്ഷി പല പ്രാവശ്യം നിഷേധിച്ച ഒരു കാര്യം!
വൈരുധ്യങ്ങൾ നിറഞ്ഞ മൊഴി
അടയ്ക്കാരാജു ആദ്യം പറഞ്ഞു: ഒന്നാം പ്രതിയെയും മറ്റൊരാളെയും കണ്ടപ്പോൾതന്നെ ഞാൻ മോഷ്ടിക്കാതെ, രണ്ടു വാട്ടർ മീറ്റർ എടുത്തുകൊണ്ടുപോയി (പേജ് 4). ഇതു ക്രോസ് വിസ്താരത്തിലല്ല, പ്രോസിക്യൂട്ടറുടെ വിസ്താരത്തിൽ പറഞ്ഞതാണ്. സാക്ഷി ക്രോസ് വിസ്താരത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തി: കൊക്കോ ചെടിയിൽ ചവിട്ടി മതിൽ ചാടാൻ ശ്രമിച്ചില്ല. അപ്പോൾ (അവിടെ?) ഞാൻ നിൽക്കുന്പോഴാണ് രണ്ടുപേരെ കണ്ടത്. 10-20 മിനിറ്റ് ഞാനവിടെ നിന്നു. കൊക്കോയിൽ കയറാൻ എനിക്കവസരം കിട്ടിയില്ല.
എന്നാൽ, വിധിയിൽ കോടതി പ്രഖ്യാപിച്ചു: സംഭവദിവസം സാക്ഷി (രാജു) ഹോസ്റ്റലിൽനിന്നു തകിടു മോഷ്ടിച്ച് ആക്രിക്കച്ചവടക്കാരനായ ഷമീറിനു വിറ്റു. സാക്ഷി രാജുവിന്റെ ഈ മൊഴി ഷമീറിന്റെ മൊഴിവഴി ഉറപ്പിക്കുന്നു (വിധി ഖണ്ഡിക 138). ടോർച്ചിന്റെ വെളിച്ചം കണ്ടയുടൻ മോഷ്ടിക്കാതെ സ്ഥലംവിട്ടു എന്നാദ്യം പറഞ്ഞ രാജു പിന്നീടു പറഞ്ഞു, പുലർച്ചെ അഞ്ചുമണിക്ക് സൈറൺ കേൾക്കുന്നതുവരെ അവിടെ പമ്മി ഇരുന്നുവെന്ന്. അങ്ങനെയെങ്കിൽ അഞ്ചുമണിക്ക് തൊട്ടുമുന്പ് അഭയയുടെ മരണത്തിൽ കലാശിച്ച സംഭവം നടക്കുന്പോൾ അയാൾ തൊട്ടടുത്തുണ്ട്.
സംഭവം അയാൾ എങ്ങനെ അറിയാതെപോയി? ഇതിനു സിബിഐ വേണം ഉത്തരം പറയാൻ. ഇവിടെ ചൂണ്ടിക്കാട്ടിയതു സാക്ഷി രാജുവിന്റെ മൊഴിയിലെ പ്രധാനപ്പെട്ട വൈരുധ്യങ്ങൾ മാത്രമാണ്. മറ്റനവധി വൈരുധ്യങ്ങളുണ്ട്. എന്നിട്ടും വിധിയിൽ പറയുന്നു ഒരു വൈരുധ്യവുമില്ലെന്ന്.
സംഭവസമയം ഒന്നാംപ്രതി വൈദികനെ ഹോസ്റ്റലിന്റെ ടെറസിൽ കണ്ടുവെന്നു സിബിഐ ഭാഷ്യം. അതു തെളിയിക്കാൻ അവർ കൊണ്ടുവന്നതും കേസിലെ നക്ഷത്ര സാക്ഷിയുമായ അടയ്ക്കാ രാജുതന്നെ പൊളിച്ചുമടക്കി കൈയിൽകൊടുത്തു. ക്രോസ് വിസ്താരം ഇല്ലായിരുന്നുവെങ്കിൽപോലും ഇയാളുടെ മൊഴി തള്ളേണ്ടതായിരുന്നു. എന്നിട്ടു വിധിയിൽ ആ ഭാഷ്യം സത്യമായി അംഗീകരിച്ച് മുദ്രനൽകി. അത് ഒന്നാംപ്രതിക്കെതിരായ ഉത്തരവിന് അടിസ്ഥാനമാക്കി.
സാക്ഷി കളർകോടിന്റെ വരവ്
ഒന്നാംപ്രതി വൈദികനെതിരേ സിബിഐ നിരത്തിയ അടുത്ത തെളിവ് അദ്ദേഹം കളർകോട് വേണുഗോപാലനോടു (pw- 6) കേസുമായി ബന്ധപ്പെട്ട ചില വസ്തുതകൾ തുറന്നുസമ്മതിച്ചു എന്നാണ്. അത് ഇതാണ്: വൈദികൻ പറഞ്ഞു, തനിക്ക് ഒരബദ്ധം പറ്റിപ്പോയി; താനും കന്യാസ്ത്രീയും അവിഹിതബന്ധത്തിൽ കഴിയുകയായിരുന്നു. ഇയാൾ ‘വിശ്വസ്തനായ’ സാക്ഷിയായതുകൊണ്ട് അയാളുടെ മൊഴി വിധിയിൽ സ്വീകരിച്ചു.
ഇയാളുടെ മൊഴി സത്യമാണെന്നു വിശ്വസിച്ചാൽപോലും ഇതിന് കേസുമായി എന്തുബന്ധമാണുള്ളത്? ഇത് അഭയയുടെ മരണവുമായി എങ്ങനെ ബന്ധിക്കും? ഇയാളുടെ മൊഴി നിയമപ്രകാരം അപ്രസക്തമായതുകൊണ്ട് അനുവദിനീയമായിരുന്നില്ല.
വർഷങ്ങൾക്കുമുന്പ് ചാലക്കുടിയിലെ ഒരു വൈദികനെതിരേ പോലീസ് കേസെടുത്തു. സുപ്രീംകോടതി അതു റദ്ദുചെയ്തു. അതിനുശേഷം കളർകോട് വേണുഗോപാലൻ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ അതേകാര്യം സംബന്ധിച്ച് ഒരു സ്വകാര്യ അന്യായം കൊടുത്തു. അന്നത്തെ മജിസ്ട്രേറ്റ് ചന്ദ്രശേഖരൻ അതു നിലനിൽക്കില്ലെന്നു പറഞ്ഞു തുടക്കത്തിൽത്തന്നെ തള്ളി. എന്നാൽ, വേണുഗോപാലനു ഹൈക്കോടതിയിൽനിന്ന് അനുകൂലമായി വിധിവന്നു.
കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ കോടതി വേണുഗോപാലനോടു നേരിട്ടു ഹാജരാവാൻ വാക്കാൽ നിർദേശം നൽകിയെന്നു പറയുന്നു. അപകടം മണത്തറിഞ്ഞ വേണുഗോപാലൻ ഉടൻതന്നെ പരാതി നിരുപാധികം പിൻവലിച്ച് രക്ഷപ്പെട്ടു. ക്രോസ് വിസ്താരത്തിൽ ഹർജി പിൻവലിച്ചതു സാക്ഷി സമ്മതിച്ചു. ഒരു പരിചയവുമില്ലാത്ത ഒരു വൈദികനെതിരേ, ആരോപിക്കപ്പെട്ട സംഭവവുമായി ഒരു ബന്ധവുമില്ലാത്ത, അതിനെക്കുറിച്ച് നേരിട്ട് ഒരു അറിവുമില്ലാത്ത വേണുഗോപാലൻ ക്രിമിനൽ കേസ് കൊടുക്കാൻ തയാറായി, സുപ്രീംകോടതി പരാതി നിലനിൽക്കില്ലെന്നു വിധിപറഞ്ഞതിനുശേഷം.
ഇയാൾക്ക് ഒരു ജോലിയും ഇല്ലെന്നാണ് ഇയാളുടെ മൊഴിയിലെ ആദ്യവാചകംതന്നെ. ഒന്നാംപ്രതി വൈദികനുമായി ഈ സാക്ഷിക്കു മുൻപരിചയം ഇല്ലായിരുന്നു. പ്രതികളെ നാർക്കോ പരിശോധനയ്ക്കു വിധേയരാക്കുന്നുവെന്നറിഞ്ഞ് ഇയാൾ ഒന്നാം പ്രതിയെ അറസ്റ്റുചെയ്ത 2008 നവംബർ 11-ാം തീയതിക്ക് ആറുമാസം മുന്പ് അദ്ദേഹത്തിന്റെ ഫോൺ നന്പർ തേടിപ്പിടിച്ച് അദ്ദേഹവുമായി കോട്ടയം ബിഷപ്സ് ഹൗസിൽവച്ച് ഒരു കൂടിക്കാഴ്ച നടത്തി. അപ്പോൾ വൈദികൻ വേണുഗോപാലിനോടു പറഞ്ഞത്രേ: “ഞാനും ഒരു പച്ചമനുഷ്യനാണ്; എനിക്ക് തെറ്റുപറ്റിപ്പോയി, ഞാനും മൂന്നാംപ്രതി കന്യാസ്ത്രീയുമായി അവിഹിതബന്ധത്തിൽ കഴിയുകയാണ്.”
ഈ കേസിൽ ഇത് എങ്ങനെ പ്രസക്തമാകുമെന്നു മനസിലാകുന്നില്ല. വേണുഗോപാലൻ പിന്നെയും പറഞ്ഞു: ഹൈക്കോടതിയിൽ നാർക്കോ പരിശോധനയ്ക്കുള്ള ഹർജിവരുന്പോൾ ഒന്നാം പ്രതിക്കുവേണ്ടി ഒരു തടസഹർജി കൊടുക്കണമെന്നു പറഞ്ഞു. വഴിച്ചെലവിനായി 5000 രൂപയും തന്നു. എന്നാൽ, ഞാൻ ഹർജി കൊടുത്തില്ല. സാക്ഷി വൈദികനോടു പറഞ്ഞു, അദ്ദേഹത്തിന്റെ പ്രവൃത്തി ശരിയല്ലെന്ന്. അതുകൊണ്ടു കൊടുത്തില്ലെന്ന്. പിന്നെയും പിന്നെയും സാക്ഷി പലതും പറഞ്ഞു.
അഭയ മരിക്കുന്നത് 1992 മാർച്ച് 27-നാണ്. 14 വർഷത്തിനു ശേഷമാണ് ഇതു നടന്നതായി സാക്ഷി പറഞ്ഞത്. ഇത്തരം തെളിവ് ആശ്രയിക്കാവുന്നതല്ലെന്നു സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വൈദികൻ പറഞ്ഞതുപോലുള്ള കാര്യങ്ങൾ സാക്ഷിയോടു വെളിപ്പെടുത്താനുള്ള ബന്ധം അവർ തമ്മിൽ ഉണ്ടായിരുന്നുവെങ്കിൽ മാത്രമേ ആ മൊഴി സ്വീകരിക്കാൻ പറ്റൂ. എന്നുവച്ചാൽ പ്രതിക്കു സാക്ഷിയുമായി രഹസ്യങ്ങൾ പറയാനുള്ള തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കണമെന്നർഥം.
ഒന്നാംപ്രതിയും സാക്ഷിയും കൂടിക്കാഴ്ച നടത്തിയെന്നതു ശരിയാണെന്നു സങ്കല്പിച്ചാൽപോലും പ്രതി സാക്ഷിയോടു വെളിപ്പെടുത്തിയതായി പറഞ്ഞ രഹസ്യം വെളിപ്പെടുത്തിയെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ല. ഈ സാക്ഷിയിലൂടെ ‘പല നേട്ടങ്ങൾ’ കൊയ്യാനാണു സിബിഐ ശ്രമിച്ചത്. അതു പിന്നീടു പറഞ്ഞുകൊള്ളാം. ക്രോസ് വിസ്താരത്തിൽ ഈ സാക്ഷിയുടെ ‘യോഗ്യതകൾ’ പുറത്തുവന്നു. തീർത്തും വിശ്വസിക്കാൻ പാടില്ലാത്ത ഒരു മൊഴിയാണെന്നതിനുള്ള കാര്യങ്ങൾ മൊഴിയിൽ കൊണ്ടുവന്നു. എന്നിട്ടും മൊഴി പൂർണമായും വിശ്വാസയോഗ്യമായി വിധിയിൽ പറഞ്ഞിരിക്കുന്നു. ഈ രണ്ടാമത്തെ സാഹചര്യം പ്രസക്തമല്ലെന്നു മാത്രമല്ല, വിശ്വാസയോഗ്യവുമല്ല. അപ്പോൾ ഈ സാഹചര്യവും വൈദികനെതിരേ ലഭ്യമല്ല.
ഒന്നാംപ്രതിക്കെതിരേ സിബിഐ ആശ്രയിച്ച രണ്ടു സാഹചര്യങ്ങളും അഭയയുടെ മരണവുമായി ബന്ധമില്ലാത്തതും തെളിയിക്കപ്പെടാത്തതുമാണ്. ചുരുക്കത്തിൽ അദ്ദേഹത്തിനെതിരേ ഒരു തെളിവുമില്ല.
അപഹാസ്യമായ കാര്യങ്ങൾ
മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരേ മൂന്നു സാഹചര്യത്തെളിവുകളാണു സിബിഐ മുന്നോട്ടുവച്ചത്. അതിൽ ഒരെണ്ണം ഈ പ്രതി ചില കാര്യങ്ങൾ മറ്റൊരാളോടു സമ്മതിച്ചുവെന്നാണ്. എന്നാൽ, അക്കാര്യങ്ങൾ പ്രതി സമ്മതിച്ചിട്ടില്ലന്നു കോടതി കണ്ടെത്തി. പക്ഷേ, വിധിയിൽ പറഞ്ഞു, അങ്ങനെയാണെങ്കിലും വേറെചില കാര്യങ്ങൾ പരിശോധിക്കാനുണ്ടെന്ന്. എന്നിട്ടു ലൈംഗികതയുമായി ബന്ധപ്പെട്ട അപവാദപരവും അപഹാസ്യവുമായ ചില കാര്യങ്ങൾ കോടതിവിധിയിൽ ചർച്ചചെയ്തു, അവ അപ്രസക്തമായിട്ടുപോലും. ഇതിന് യാതൊരു ന്യായീകരണവുമില്ല. ഒന്നാമതായി മുകളിൽ പറഞ്ഞ സാഹചര്യം നിലനിൽക്കുന്നില്ലെന്നു കോടതി പറഞ്ഞിട്ടുള്ളതിനാൽ ബാക്കി രണ്ടു സാഹചര്യങ്ങൾ വിശകലനം ചെയ്യാം.
രണ്ടാമത്തെ സാഹചര്യം, പ്രതി കന്യാസ്ത്രീയെ രാത്രിയിൽ സംഭവം നടന്നതായി അനുമാനിക്കാവുന്ന (കുറ്റപത്രത്തിലോ വിധിയിലോ സംഭവസ്ഥലം പറഞ്ഞിട്ടില്ല) ഹോസ്റ്റലിലെ ഏറ്റവും താഴത്തെ നിലയിൽ കണ്ടുവെന്നതാണ്. സാക്ഷിമൊഴി അനുസരിച്ച് മൂന്നാംപ്രതി കന്യാസ്ത്രീയെ സംഭവത്തിനുമുന്പ് കാണുന്നതു രാത്രി (26-ാം തീയതി) പത്തുമണിക്കടുത്താണ്. അടുക്കളയിൽ സേവനം ചെയ്തിരുന്ന അച്ചാമ്മ ( pw- 11)യാണ് ഇതു വെളിപ്പെടുത്തിയത്. മൂന്നാം പ്രതി താഴത്തെ നിലയിലുള്ള അവരുടെ മുറിയിലിരുന്നു വായിക്കുന്നതു കണ്ടു പത്തുമണിക്കടുത്ത്. ഈ സാക്ഷിയുടെയും സാക്ഷി നിഷാ റാണി ( pw- 9)യുടെയും മൊഴിയിൽ പറയുന്നതനുസരിച്ച് അടുക്കളയ്ക്കടുത്തുള്ള (താഴത്തെനിലയിൽ) മുറിയിലായിരുന്നു മൂന്നാം പ്രതി താമസിച്ചിരുന്നത്. ആ നിലയിൽ മറ്റാരും താമസമുള്ളതായി തെളിവിലില്ല.
മൂന്നാംപ്രതി താഴത്തെ നിലയിൽ ഒറ്റയ്ക്കു താമസിച്ചിരുന്നുവെന്നതും രാത്രി പത്തുമണിക്ക് അവരുടെ മുറിയിലിരുന്നു വായിച്ചിരുന്നുവെന്നതും പുലർച്ചെ നാലേകാലിനും അഞ്ചിനും ഇടയ്ക്ക് നടന്ന അഭയയുടെ മരണവുമായി അവർക്ക് ബന്ധമുണ്ടെന്നുള്ളതിന് എങ്ങനെ തെളിവാകും? എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ആ സമയം ഉദ്ദേശം 160 പേർ- പല മതവിഭാഗങ്ങളിൽപ്പെട്ടവർ- അവിടെ താമസമുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലുണ്ട്. അവരെയെല്ലാവരെയും സിബിഐ പ്രതികളാക്കിയില്ലെന്നോർത്തു നമുക്ക് ആശ്വസിക്കാം. സിബിഐ ആശ്രയിച്ച രണ്ടാമത്തെ സാഹചര്യം ബുദ്ധിക്കു നിരക്കാത്തതാണ്.
സിബിഐ എന്താണു ചെയ്തത്?
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാഹചര്യം, സിബിഐ തെളിയിക്കാൻ ശ്രമിച്ചതും വിധിയിൽ മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരെ അടിസ്ഥാനമാക്കിയിട്ടുള്ളതും. അത് ഇതാണ്: സിബിഐ അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുന്പ് (2008-ൽ) അവർ കന്യാചർമം വച്ചുപിടിപ്പിച്ചതായി തെളിവിൽ തെളിഞ്ഞുനിൽക്കുന്നു. ഈ വിധി മാത്രം വായിച്ചപ്പോൾ എനിക്കും തോന്നി തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന്. അതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. ഒന്നാമതായി ഇത് എങ്ങനെ അഭയയുടെ മരണവുമായി കന്യാസ്ത്രീക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ ഉതകും? ഉതകില്ല.
മൂന്നാംപ്രതിയുടെ അറസ്റ്റിനുശേഷം അവരെ കന്യാത്വ പരിശോധനയ്ക്കു വിധേയയാക്കി. ഇതു കാടത്തം മാത്രമല്ല, ധാർമികമായും നിയമപരമായും തെറ്റുമാണ്. ഭരണഘടന അനുവദിക്കുന്നതല്ല; സ്ത്രീയെ അപമാനിക്കലാണ്. എന്നിട്ടും സിബിഐ അതു ചെയ്തു.
അതു ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളജിലെ അന്നത്തെ ഫോറൻസിക് സയൻസ് വിദഗ്ധയായിരുന്ന ഡോ. രമയും (pw 29) ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനും (pw19) ആയിരുന്നു. അവരുടെ രണ്ടു റിപ്പോർട്ടുകൾ (p48 ഉം p80ഉം) കോടതി തെളിവിന്റെ ഭാഗമാക്കി. ഈ ഡോക്ടർമാരുടെ മൊഴിയിലും റിപ്പോർട്ടിലും മൂന്നാം പ്രതിയിൽ കന്യാചർമം ഉള്ളതായി പറഞ്ഞിട്ടുണ്ട്. അതു സിബിഐയും സമ്മതിക്കുന്നു. അപ്പോൾ അതു വച്ചുപിടിപ്പിച്ചെന്നു സിബിഐ തെളിയിച്ചില്ലെങ്കിൽ അവർ ഇപ്പോഴും കന്യകയാണെന്നർഥം. സിബിഐ അതു തെളിയിച്ചോ, വിധിയിൽ പറയുന്നതുപോലെ? നോക്കാം.
ഒരു പരിശോധന, രണ്ടു റിപ്പോർട്ട്
കന്യാത്വ പരിശോധന സംബന്ധിച്ചു ഡോക്ടർമാർ രണ്ടു റിപ്പോർട്ട് ഹാജരാക്കി. ഇവ p48 ഉം p80 ഉം ആയി കോടതി അക്കമിട്ടു. p48-ൽ കൃത്യമായി പറയുന്നു മൂന്നാം പ്രതിയെ പരിശോധിച്ചത് 25-ാം തീയതി എന്ന്. ഡോക്ടർമാർ ഒപ്പിടുന്നിടത്തു തീയതി വച്ചിട്ടില്ല. p48-ലെ തീയതിയും 25 ആണ്. പക്ഷേ, ഒപ്പിനടുത്ത് 26 എന്ന തീയതി രണ്ടുപേരും വച്ചിരുന്നു. ഡോക്ടർ രമ പറഞ്ഞു കന്യാസ്ത്രീയെ 25-ഉം 26-ഉം തീയതികളിൽ പരിശോധിച്ചുവെന്ന്. ഇതു കളവാണ്.
രണ്ടു റിപ്പോർട്ടുകളിലും 25-ാം തീയതി മാത്രം പരിശോധിച്ചതായേ കാണുന്നുള്ളു. ഡോക്ടർ ലളിതാംബിക പറഞ്ഞത് 26-ാം തീയതി റിപ്പോർട്ട് കൊടുത്തു എന്നു മാത്രമാണ്. എന്തിന് രണ്ടു റിപ്പോർട്ട് തയാറാക്കി, ഒരു പ്രാവശ്യത്തെ പരിശോധനയ്ക്ക്? കാരണമുണ്ട്.
ആദ്യ റിപ്പോർട്ടിൽ (p48) കന്യാചർമം അതുപോലെ കാണുന്നു എന്നു രേഖപ്പെടുത്തിയിരുന്നു. സിബിഐ ആവശ്യപ്പെട്ടതിന്റെ ഉത്തരം അതിൽ ഉണ്ട്. പിന്നെ എന്തുകൊണ്ട് 26-ാം തീയതിവച്ച് മറ്റൊരെണ്ണം കൊടുത്തു? അതിലാണ് മൂന്നാംപ്രതിയിൽ കണ്ട ഉണങ്ങിയ പാട് ഉണ്ടായത് ശസ്ത്രക്രിയമൂലം ആയിരുന്നേക്കാം എന്ന അഭിപ്രായമുള്ളത്. ആദ്യ റിപ്പോർട്ടിന്റെ അപകടം മനസിലാക്കിയ സിബിഐ, ഡോക്ടർമാരെക്കൊണ്ടു രണ്ടാമത്തേത് എഴുതിച്ചുവാങ്ങി എന്നുള്ള പ്രതിഭാഗം വാദം തള്ളിക്കളയാനാവില്ല. ഇതൊന്നും കോടതി പരിശോധിച്ചതേയില്ല.
പരിശോധനയിൽ കന്യാസ്ത്രീയിൽ മുറിവിന്റെ ഒരു ഉണങ്ങിയ പാട് കണ്ടുവെന്നു ഡോക്ടർമാർ തെളിവുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ അത് എന്തുകൊണ്ട് ഉണ്ടാവാമെന്നു ഡോ. ലളിതാംബികയോടു ക്രോസ് വിസ്താരത്തിൽ ചോദിച്ചപ്പോഴുണ്ടായ മറുപടി പല കാരണങ്ങൾ കൊണ്ടുമാവാം എന്നാണ്. നഖക്ഷതം കൊണ്ടുപോലും അത് ഉണ്ടാവാം എന്നതു ഡോക്ടർ നിഷേധിച്ചില്ല (പേജ് നാല്). അതു ശസ്ത്രക്രിയ കൊണ്ടാണോ എന്നറിയില്ല എന്നായിരുന്നു അവരുടെ അഭിപ്രായമെന്ന് ആദ്യത്തെ റിപ്പോർട്ടിൽ (p80) നിന്നു കാണാം.
പ്രതിയെ കുടുക്കാൻ ചെയ്തതോ?
സർജറി എന്നതിനു മുന്പ് ഒരു ചോദ്യചിഹ്നം ഇട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് ഡോ. രമയുടെ മൊഴിയുമുണ്ട്. എന്നിട്ടും അതു ശസ്ത്രക്രിയകൊണ്ട് ആയിരുന്നോ എന്നും അതുമൂലം ലൈംഗികബന്ധം പുലർത്തിയിട്ടുണ്ടോ എന്നും പറയാനാവില്ലെന്ന് എഴുതാൻ കാരണം എന്ത്? ഡോ. രമ പറഞ്ഞു, മുറിവുണങ്ങിയ പാട് നൽകുന്ന സൂചന കന്യാസ്ത്രീ ലൈംഗിക ബന്ധം നടത്തി എന്നതാണെന്ന്. വിഡ്ഢിത്തം പറയുന്നതിന് അതിരുവേണ്ടേ? ഇത് അവരുടെ തന്നെ അഭിപ്രായത്തിനു വിരുദ്ധമാണ്. ശസ്ത്രക്രിയ നടത്തിയിരുന്നോ എന്ന് ആരും ചോദിക്കാതെ ഈ ഡോക്ടർമാർ എങ്ങനെ അതെഴുതാൻ ഇടയായി?
കന്യാചർമം പുനർസൃഷ്ടിക്കുന്ന ശസ്ത്രക്രിയ എന്നു റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നു പറഞ്ഞു രക്ഷപ്പെടാൻ അവർക്കു സാധിക്കില്ല. ലൈംഗികബന്ധം പുലർത്തിയോ എന്നു പറയുന്നതിനുള്ള തടസമായി നില്ക്കുന്നത് ഒരു ശസ്ത്രക്രിയ നടത്തി കന്യാചർമം ഉണ്ടാക്കിയതാണെന്ന ധ്വനിയാണ് ഇവരുടെ അഭിപ്രായം നൽകുന്നത്. ഒരു ശസ്ത്രക്രിയ നടത്തിയോ എന്നു പോലും പറയാൻ സാധിക്കാത്ത ഇവർ എന്തിനിങ്ങനെ എഴുതി? പ്രതിയെ കുടുക്കാൻ മനഃപൂർവം ചെയ്തതാണെന്നു വിചാരിച്ചാൽ തെറ്റുപറയാൻ പറ്റുമോ?
ഇതു തൊഴിൽധർമം അല്ല. കന്യാസ്ത്രീയിൽ കണ്ടതെന്നു പറയുന്ന പാട് പുതിയതാണോ പഴയതാണോ എന്നു രേഖപ്പെടുത്തിയിട്ടില്ല. ഇത് അസാധാരണമാണ്. സാധാരണ ഡോക്ടർമാർ അങ്ങനെ പറയും. പാട് കണ്ടാൽ അതു പറയാൻ സാധിക്കും എന്നു ഡോ. രമ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടവർ പറഞ്ഞില്ല? റിപ്പോർട്ടിലെ വിവരണം വച്ച് അത് ഇനി പറയാനാവില്ലെന്ന് അവർ സമ്മതിച്ചു. എന്നിട്ടും അവർ ശസ്ത്രക്രിയ ചെയ്തത് സിബിഐ അവരെ അറസ്റ്റു ചെയ്തതിനു തൊട്ടുമുന്പാണെന്ന് ഒരടിസ്ഥാനവുമില്ലാതെ വിധിയിൽ എഴുതിച്ചേർത്തു (ഖണ്ഡിക 224).
അവർ ഹൈമനോപ്ലാസ്റ്റി വിദഗ്ധരല്ല
ഇന്ത്യൻ തെളിവുനിയമമനുസരിച്ച് ഒരു വിദഗ്ധനുമാത്രമേ കോടതിയിൽ അഭിപ്രായം പറയാൻ അനുവാദമുള്ളൂ. അത് ഏതെങ്കിലും വിഷയത്തിലല്ല, പ്രതിപാദ്യവിഷയത്തിലായിരിക്കണം. ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും ഹൈമനോപ്ലാസ്റ്റിയിൽ വിദഗ്ധരാണോ? ഡോ. രമ കോടതിയിൽ പറഞ്ഞു ശസ്ത്രക്രിയയുടെ പേരുപോലും പറയാൻ പറ്റില്ലെന്ന് (പേജ് 31). എന്നിട്ടും അവർ റിപ്പോർട്ടിൽ ഒപ്പിട്ടുകൊടുത്തു. ഡോ. ലളിതാംബിക മൊഴി നൽകി ഈ വിഷയം മെഡിക്കൽ കോളജിൽ പഠിപ്പിക്കുന്നില്ലെന്നും അവർ ഈ ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും (പേജ് 37). പ്ലാസ്റ്റിക് സർജന്മാരാണ് ഇതു ചെയ്യുന്നത്.
അങ്ങനെ തങ്ങൾ വിദഗ്ധരല്ലെന്ന് അവർ തന്നെ സമ്മതിക്കുന്ന കാര്യത്തിൽ അവർ എന്തുകൊണ്ടു പ്രതിക്കു ദോഷകരവും അപമാനകരവുമായ അഭിപ്രായം എഴുതിക്കൊടുത്തു? എന്തു തൊഴിൽ ധർമമാണിത്? ഡോ. ലളിതാംബിക കൃത്യമായി ഒരു കാര്യം പറഞ്ഞു, മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി നടത്തിയെന്നു തങ്ങൾ കൃത്യമായി പറഞ്ഞിട്ടില്ലെന്ന്. ഇതൊന്നും വകവയ്ക്കാതെ കോടതി വിധിയിലെഴുതി, “മൂന്നാം പ്രതി ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയെന്നു വ്യക്തമാണെന്ന്’’!
ഒരു നുള്ള് തെളിവുപോലുമില്ലാതെയാണു മൂന്നാം പ്രതി കന്യാസ്ത്രീയെ ശിക്ഷിച്ചത്. ക്രോസ് വിസ്താരം നടത്തിയില്ലായിരുന്നെങ്കിൽ പോലും അടയ്ക്കാ രാജുവിന്റെ മൊഴി പ്രതിഭാഗത്തിന് എതിരായിരുന്നില്ല. അടയ്ക്കാ രാജു തുടക്കം മുതൽ സിബിഐയുടെ കേസിനു വിരുദ്ധമായാണു മൊഴി നൽകിയത്, പ്രോസിക്യൂട്ടർക്കു മനസിലായില്ലെങ്കിലും. സിബിഐയുടെ എല്ലാ സാക്ഷികളെയും പ്രഗത്ഭനായ അഭിഭാഷകൻ അഡ്വ. രാമൻപിള്ളയും സമർഥനായ അഭിഭാഷകൻ അഡ്വ. ജോസുംകൂടി നിലംപരിശാക്കി. എന്നിട്ടും വിധിയിൽ പറഞ്ഞിട്ടുള്ളത് സാക്ഷികളുടെ വിശ്വാസ്യതയെ കുലുക്കാൻ പോലും പറ്റിയില്ലെന്ന്.
മാധ്യമങ്ങളിലൂടെ തേജോവധം
അവസാനമായി, സിബിഐ ചെയ്തതെന്താണെന്ന് അറിയാമോ? പ്രതികളെയും തങ്ങൾക്ക് അനുകൂലമല്ലാത്തവരെയും മുൻ അന്വേഷണ ഉദ്യോഗസ്ഥരെയും കേസുമായി ഒരു ബന്ധവുമില്ലെങ്കിലും സിബിഐയുടെ നിലപാടിനെ പിന്തുണയ്ക്കാത്തവരെയും മാധ്യമങ്ങളിലൂടെയും സാക്ഷികളിൽ കൂടിയും തേജോവധം ചെയ്യുകയും അവഹേളിക്കുകയുമാണ്.
കേരളത്തിലെ ഷെർലക് ഹോംസ് എന്നു മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസ് വിശേഷിപ്പിച്ച അതിപ്രഗത്ഭനും നിർഭയനുമായിരുന്ന അന്തരിച്ച ഫോറൻസിക് വിദഗ്ധൻ ഡോ. ഉമാദത്തനെ ഡോ. കന്തസ്വാമി സാക്ഷിക്കൂട്ടിൽ തേജോവധം ചെയ്തു. ഈ കേസുമായി ഒരു ബന്ധവുമില്ലാത്ത ഡോ. ജയിംസ് വടക്കുംചേരി, നാർക്കോ പരിശോധനയുടെ സാധുതയെ ചോദ്യം ചെയ്ത് പത്രത്തിൽ ലേഖനം എഴുതിയതുകൊണ്ട് അദ്ദേഹം ഒന്നാം പ്രതിയിൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയിട്ടാണ് ലേഖനം എഴുതിയതെന്ന് സാക്ഷി വേണുഗോപാലനിലൂടെ രേഖയിലാക്കി.
കൂടാതെ എല്ലാ വൈദികരും മോശക്കാരാണെന്ന് ഒന്നാം പ്രതി പറഞ്ഞതായി ഈ സാക്ഷിയിലൂടെ തെളിവിന്റെ ഭാഗമാക്കി. മൂന്നാംപ്രതി കന്യാസ്ത്രീ കളങ്കിതയാണെന്നു സ്വയം പ്രഖ്യാപിച്ചതായി ഡോ. രമയുടെയും ഡോ. ലളിതാംബികയുടെയും റിപ്പോർട്ടിലൂടെ കോടതിയുടെ പ്രമാണത്തിന്റെ ഭാഗമാക്കി. അങ്ങനെ പലതും ചെയ്തു സിബിഐ സംതൃപ്തിയടഞ്ഞു. മുൻ അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം തെമ്മാടികളെന്നു വിളിച്ച് വിധിന്യായത്തിൽ അവർക്ക്- ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും- അപമാനം വരുത്തി.
സത്യം ജയിക്കട്ടെ.
(ന്യായാധിപനെന്ന നിലയിൽ 30 വർഷത്തെ അനുഭവസന്പത്തുള്ള ലേഖകൻ ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി, കേരളാ ജുഡീഷൽ അക്കാഡമി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.)